Kerala

വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാടായ തൃശൂർ പൊന്നൂക്കരയിലെത്തിക്കും

കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിലേക്ക്. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയും മൃതദേഹം ഏറ്റുവാങ്ങി.

കേന്ദ്രമന്ത്രി വി മുരളീധരനും, ടി എൻ പ്രതാപൻ എം പിയും മൃതദേഹത്തെ അനുഗമിച്ചു. ഉച്ചയോടെ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം പുത്തൂരിലെ സ്‌കൂളിൽ ഒരു മണിക്കൂർ പൊതുദർശനം. സംസ്‌കാരം വൈകിട്ട് തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്‌ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാന്‍ എ പ്രദീപ് എന്നിരുള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.