India Kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികഭാരം നല്‍കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം. കര്‍ഷകരെ പോലും വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയില്ല. ചെലവുകള്‍ നിയന്ത്രിക്കാനോ മറ്റ് വൈദ്യുതി ഉത്പാദന മാര്‍ഗങ്ങള്‍ പരിഗണിക്കാനോ കെ.എസ്.ഇ.ബി തയ്യാറായില്ലെന്നുമാണ് പരാതി.

വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഏറ്റവുമധികം പ്രഹരമേല്‍ക്കേണ്ടി വന്നത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചത്. വന്‍കിടക്കാരില്‍ നിന്നും കുടിശിക പിരിച്ചെടുക്കാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമേല്‍പ്പിക്കുകയാണെന്നാണ് ആരോപണം.

അധിക തസ്തിക ഉള്‍പ്പെടെ പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി നടപടിയെടുക്കുന്നില്ല. കെ.എസ്.ഇ.ബി തന്നെ നടപ്പാക്കാന്‍ തീരുമീനിച്ച സോളാര്‍ പദ്ധതികള്‍ പോലും മരവിച്ച അവസ്ഥയിലാണ്. പുറത്തുനിന്നും വൈദ്യുതി വാങ്ങുക മാത്രമാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ ചെയ്യുന്നത്. നിരക്ക് വര്‍ദ്ധനയിലൂടെ 902 കോടിയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.