Kerala

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പിനായി കോവിഡിനെ പോലും മറയാക്കി

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ നിരവധി തന്ത്രങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാർ പ്രയോഗിച്ചത്. നിക്ഷേപ കാലാവധി പൂർത്തിയായവർക്കും പണം തിരികെ നല്‍കാതെയാണ് ഇവർ തട്ടിപ്പ് പൂഴ്ത്തിവെച്ചത്. നിക്ഷേപകരില്‍ ചിലർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലോക്ക്ഡൌണ്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ജീവനക്കാർ ആളുകളെ ഒഴിവാക്കിയിരുന്നത്.

പത്തനംതിട്ട ഓതറ സ്വദേശിയായ സാമുവല്‍ ജോണ് പരിചയക്കാരനായ മാനേജരുടെ നിർബന്ധം മൂലമാണ് പോപ്പുലറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. ഒരു വർഷത്തിന് ശേഷം പണം പിന്‍വലിക്കാമെന്ന അയാളുടെ ഉറപ്പിന്റെ പുറത്ത് കാര്യങ്ങള്‍ മുന്നോട്ട് പോയി. എന്നാല്‍ കാലാവധി പൂര്‍ത്തിയായി പണം തിരികെ വാങ്ങാനെത്തിയപ്പോള്‍ മാനേജര്‍ പല കാരണങ്ങള്‍ പറഞ്ഞ് സാമുവലിനെ മടക്കി അയച്ചു. പലതവണ ഇതേ തന്ത്രം ആവർത്തിച്ചതോടെ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമച്ചിട്ടും ഒരിക്കല്‍ പോലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് വാർത്തകള്‍ പുറത്ത് വരുന്നതിന് മുമ്പും സാമുവല്‍ പോപ്പുലറിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ പറഞ്ഞത് കോവിഡും ലോക്ഡൌണുമടക്കമുള്ള പ്രതിസന്ധികള്‍ മൂലമാണ് താമസിക്കുന്നതെന്നാണ്. തട്ടിപ്പിന് പിന്നില്‍ മാനേജർമാർക്കും പങ്കുണ്ടന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നതെന്നും അവരതിനായി പ്രത്യേക കമ്മീഷന്‍ വാങ്ങിയിരുന്നതായും സാമുവല്‍ പറഞ്ഞു.

40 വർഷത്തോളം കേരളത്തിന് പുറത്ത് ജോലി ചെയ്ത ശേഷം സ്വന്തം നാട്ടില്‍ ജീവിക്കാനെത്തിയതാണ് സാമുവല്‍, അതിനാല്‍ തന്നെ വിശ്രമ ജീവിതത്തിനും ചിലവുകള്‍ക്കും വേണ്ടിയും കുറച്ച് പണം കയ്യില്‍ കരുതിയിരുന്നു. കണക്കില്ലാത്ത ഒരുനയാപൈസ പോലും താന്‍ ഒരിടത്തും നിക്ഷേപം നടത്തിയിട്ടില്ലന്ന് പ‌റയുന്ന സാമുവല്‍ പണം തിരികെ ലഭിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണന്നും വ്യക്തമാക്കുന്നു.