India Kerala

പൂവാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്. അഖിലിന്റെ മൊബൈല്‍‌ ഫോണ്‍ അവസാനം ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഡല്‍ഹിയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ആദര്‍ശിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

പൂവാര്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്തായ അഖിലും ഇയാളുടെ സഹോദരന്‍ രാഹുലും ചേര്‍ന്നെന്നാണ് കൂട്ടുപ്രതി ആദര്‍ശ് നല്‍കിയ മൊഴി. അഖിലിന് മറ്റൊരു വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് യുവതിയും അഖിലും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നും ആദര്‍ശ് മൊഴി നല്‍കിയിട്ടുണ്ട്. അഖിലും രാഹുലും ഇപ്പോഴും ഒളിവിലാണ്.കരസേന അംഗമായ അഖില്‍ ലഡാക്കിലുണ്ടെന്നാണ് വിവരം. ഇയാളെ വിട്ടുകിട്ടുന്നതിനായി പൊലീസ് സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുലിനെക്കുറിച്ച് ഒരു വിവരവുമില്ല. ആദര്‍ശിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. കാറില്‍ വെച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ജൂണ്‍ 21ന് കാണാതായ യുവതിയുടെ മൃതദേഹം കഴിഞ്ഞ ദിവസം അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് നിന്നാണ് കണ്ടെടുത്തത്.