Kerala

സംസ്ഥാന വഖഫ് ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരം; ആരോപണവുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം

സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ടി ഒ നൗഷാദ്. രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും മൂലം സംസ്ഥാന വഖഫ് ബോര്‍ഡ് കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തന രഹിതമാണെന്ന് നൗഷാദ് ആരോപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരുന്ന സി.ഇ.ഒയും ബോര്‍ഡ് ചെയര്‍മാനുമായി നടക്കുന്ന പഴിചാരല്‍ വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും വഖഫ് വസ്തുവകകളുടെ ജിപിഎസ് മാപ്പിംഗ് പ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണെന്നും
നൗഷാദ് ആരോപിക്കുന്നു.

സംസ്ഥാന വഖഫ് ബോര്‍ഡ് നിര്‍ജീവമായി തുടര്‍ന്നാല്‍ വഖഫ് വികസനത്തിന് വേണ്ടി കേന്ദ്ര കൗണ്‍സില്‍ നല്‍കുന്ന തുകകളും പദ്ധതികളും തുടര്‍ന്നും നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വിഷയത്തില്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിരമിക്കല്‍ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.