Kerala

കുറ്റ്യാടിയിൽ പൊലീസുകാരന്റെ ആത്മഹത്യ; ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് കുടുംബം

കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരന്‍ സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം ആരോപിച്ചു.

കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാര്‍ക്കിംഗ് ഏരിയയില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സുധീഷിന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ഇന്നലെ രാത്രി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടിയിലേക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.