Kerala

ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്

സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.

അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡിജിപിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. തന്‍റെ ശബ്ദമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചതോടെ നിയമലംഘനം നടന്നിട്ടില്ലെന്ന വിലയിരുത്തലാണ് പൊലീസിന് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ അട്ടകുളങ്ങര ജയിലിനുള്ളില്‍ നിന്നാണ് ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതെങ്കില്‍ അത് ആര് ചെയ്തുവെന്ന് കണ്ടെത്താന്‍ അന്വേഷണമില്ലെങ്കില്‍ സാധ്യമാകില്ല.

ജയില്‍ വകുപ്പിന്‍റെ വിശ്യാസത ഉറപ്പ് വരുത്താന്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ശബ്ദ രേഖ പുറത്ത് വന്നതിനെ കുറിച്ച് അന്വേഷണം നടന്നാല്‍ ഒരുപക്ഷേ വലിയ രാഷ്ട്രീയ വിവാദമായി മാറാനുള്ള സാധ്യതകളും തള്ളാനാവില്ല. നിലവില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ശബ്ദ രേഖ പുറത്ത് വന്നതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തി കഴിഞ്ഞു.