India Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു. സാജന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചു. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും.

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേർന്നിരുന്നു. സാജന്‍റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൊഴി അടക്കമുള്ള മുഴുവൻ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. തുടർന്നാണ് ഭാര്യ ബീന അടക്കമുള്ളവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഡി.വൈ.എസ്.പി വി. എ കൃഷ്ണദാസ്, സി. ഐ .കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. തുടർന്ന് സാജനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മുറിയിൽ അടക്കം പൊലീസ് പരിശോധന നടത്തി. ആത്മഹത്യ കുറിപ്പടക്കം മരണകാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന എന്തെങ്കിലും സൂചനകൾ ലഭിക്കുമൊയെന്നാണ് പരിശോധനയുടെ ലക്ഷ്യം.

ഇതിനിടെ സാജന്‍റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അന്വേഷണ സംഘത്തിന് കൈമാറാൻ നഗരസഭയ്ക്ക് നിർദേശം നൽകിട്ടുണ്ട്. ഇതിനൊപ്പം ജില്ലാ ടൗൺ പ്ലാനിംഗ് ഓഫിസിൽ നിന്നുള്ള രേഖകളും പരിശോധിക്കും. തുടർന്ന് നഗരസഭ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ആന്തുർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി ഉടൻ രേഖപ്പെടുത്തില്ലെന്നാണ് സൂചന.