Kerala

വയനാട്ടിലെ പിഎഫ്ഐ നേതാവിന്റെ ടയർ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി

വയനാട് മാനന്തവാടിയിലെ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. പിഎഫ്ഐ നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നുമാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ടയർ കടയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് വയനാട് ജില്ലയിൽ പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. പി എഫ്ഐ നേതാക്കളിൽ 89 പേരെ കഴിഞ്ഞ ദിവസം മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് റിമാൻഡ് ചെയ്തിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. വയനാട്, പാലക്കാട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടിൽ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്.

പാലക്കാട്‌ ജില്ലയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും റൈഡ് തുടരും.