Kerala

കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണിയില്‍ തേജസിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പാപ്പിനിശേരി സ്വദേശി തേജസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാജി പരാതി നല്‍കിയ ദിവസം ഇയാള്‍ വീട്ടില്‍ നിന്നും കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബൈയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേക്ഷണം. ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.

തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് ബന്ധുക്കളുടെ മൊഴി. രണ്ട് ദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടുകാരും ബന്ധുക്കളുമടക്കമുളളവരില്‍ നിന്നായി വളപട്ടണം പൊലീസ് തേജസിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

സി.പി.എം അനുഭാവിയാണങ്കിലും ഇയാള്‍ സജീവ രാഷട്രീയ പ്രവര്‍ത്തകനല്ലന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്ത് വര്‍ഷത്തിലധികമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന തേജസിന് നാട്ടില്‍ കാര്യമായ സുഹൃത്തുക്കളില്ല. എട്ടാം ക്ലാസ് വരെ മുംബൈയിലായിരുന്നു തേജസ് പഠിച്ചത്. ഇവിടെയുളള ഏതെങ്കിലും സുഹൃത്തുക്കളുടെ അടുത്തേക്ക് ഇയാള്‍ കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

സംസ്ഥാനത്ത് എവിടെയും നിലവില്‍ തേജസിനെതിരെ മറ്റ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലന്നും പോലീസ് പറഞ്ഞു. കേസില്‍ വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് തവണ വളപട്ടണം പൊലീസ് കെ.എം ഷാജിയെ ബന്ധപ്പെട്ടെങ്കിലും എം.എല്‍.എ അസൌകര്യം അറിയിച്ചതായും പോലീസ് പറഞ്ഞു.