India Kerala

ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. റവന്യു രേഖകള്‍ ഉള്‍പ്പെടെ അബുവിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പൊലീസ് രേഖകള്‍ പിടിച്ചെടുത്തു. അതേസമയം, ഒളിവില്‍ കഴിയുന്ന അബുവിനായുളള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി ചൂര്‍ണിക്കര വ്യാജരേഖ കേസ് ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി റവന്യു രേഖകള്‍ പിടിച്ചെടുത്തു.

ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണ് അബുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ഥലം തരം മാറ്റി നല്‍കിയതിന് അബു ഹംസയുടെ കയ്യില്‍ നിന്ന് പണവും കൈപ്പറ്റിയിരുന്നു. ആലുവയിലെ അബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റവന്യു രേഖകള്‍ ഉള്‍പ്പെടെയുളളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഉദ്യോഗസ്ഥതലം മുതല്‍ താഴെത്തട്ടിലെ ഇടനിലക്കാര്‍ വരെയുളളവര്‍ വ്യാജരേഖയുണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുളള തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഒളിവില്‍ കഴിയുന്ന അബുവിനെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമാണ് വ്യാജരേഖ ചമച്ചതിന് പിന്നിലെ കണ്ണികള്‍ ആരെല്ലാമാണെന്നതിന് കൂടുതല്‍ വ്യക്തതവരികയുളളൂ. ഇതിലെ കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുളള ശ്രമമാണ് പൊലീസ് നടത്തുന്നത്. കേസില്‍ വിജിലന്‍സ് അന്വേഷണവും റവന്യു വകുപ്പിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.