Kerala

പൊലീസ് നിയമഭേദഗതി നിയമം; മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം

പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. നിയമം നടപ്പിലാക്കുമ്പോൾ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.എം വ്യക്തമാക്കി.

അതേസമയം ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. മനുഷ്യത്വവിരുദ്ധവും എതിർപ്പുകളെ നിശബ്ദമാക്കുന്നതുമാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പിൻവലിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാകും.

വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, ഇവ രണ്ടും കൂടി ഒരുമിച്ചോ ഒടുക്കേണ്ടി വരും. എന്നാല്‍ ഇതില്‍ സമൂഹ മാധ്യമങ്ങൾ എന്ന് പ്രത്യേക പരാമർശം ഇല്ല. എല്ലാ വിനിമയോപാധികൾക്കും ഇത് ബാധകമാണ്.