Kerala

കാക്കിയുടെ അഹന്ത; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണാ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ മാനസിക വിഷമമുണ്ടാക്കുന്നതാണ്. സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.

കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്‌തെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിനുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊലീസ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞെങ്കില്‍ ആ പ്രശ്‌നം തീരുമായിരുന്നു. അതിന് തയ്യാറാകാത്തതാണ് കാക്കിയുടെ പ്രശ്‌നം. പൊലീസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുന്ന രീതി കാക്കിയുടെ അഹന്തയാണെന്നും കോടതി കുറ്റപ്പെടുത്തി. തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുന്നിലും പ്രതിഷേധം നടന്നിരുന്നു.സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കുടുംബം പറഞ്ഞു. അതേസമയം മോഷ്ടിച്ചെന്നാരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.