Kerala

സമരം നടത്തുന്നതിന് ആരും എതിരല്ല, അത് നാടിനെ അപകടപ്പെടുത്തിക്കൊണ്ടാകരുത്: മുഖ്യമന്ത്രി

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന സമരങ്ങള്‍ നാടിനെ മഹാമാരിയില്‍ മുക്കികൊല്ലാനുള്ള ദുഷ്ടപ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി

കോവിഡ് വ്യാപന സാധ്യതയില്‍ നിന്നും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്ന പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.

സമരം നാടിനെ മഹാമാരിയില്‍ മുക്കികൊല്ലാനുള്ള ദുഷ്ടപ്രവര്‍ത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കോവിഡ് പോരാട്ടം അട്ടിമറിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. യു.ഡി.എഫ് നേതാക്കളാണ് അട്ടിമറിനീക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കോവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്ത് അപകടകരമായ പ്രവണതകളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പഴുതടച്ച രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നടക്കുമ്പോള്‍ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി യുഡിഎഫ് രംഗത്തിറങ്ങുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആന്‍റിജന്‍ ടെസ്റ്റ് വെറുതെതെയാണെന്നും ജലദോഷമുണ്ടെങ്കില്‍ തന്നെ പോസിറ്റീവ് ആകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.