Kerala

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് നേരത്തേതന്നെ കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്.

അന്വേഷണ സംഘത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടതാണല്ലോ എന്ന് അഭിഭാഷകൻ ദിലീപിനോടും സുരാജിനോടും സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകണമെന്ന് ദിലീപ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നിരസിച്ചിരുന്നു. പ്രധാന സാക്ഷിയായ ഹൈദരാലിയുടെ കൂറുമാറ്റത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ ഫോൺ സംഭാഷണം.

ദിലീപും അഭിഭാഷകരും ചേര്‍ന്നാണ് തനിക്ക് കമാന്‍ഡുകള്‍ നല്‍കിയതെന്നും പേഴ്‌സണല്‍ ഫോട്ടോകളും ചാറ്റും ഡിലീറ്റ് ചെയ്തത് അവരുടെ ആവശ്യപ്രകാരമാണെന്നും ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി സായ് ശങ്കര്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. രഹസ്യ വിചാരണയുടെ കോപ്പിയാണ് നശിപ്പിച്ചതില്‍ ഏറെയും. അതെല്ലാം വീണ്ടെടുക്കാന്‍ സാധിക്കും. ഫോണില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളില്ലായിരുന്നു. ഉണ്ടായിരുന്നത് കോടതി രേഖകള്‍. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും. അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നെന്നും സായ് വെളിപ്പെടുത്തിയിരുന്നു.

സായ് ശങ്കറിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.