Kerala

ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. കൊല്ലങ്കോട് പൊലീസാണ് മൊഴി രേഖപ്പെടുത്തുക.

ശനിയാഴ്ച രാത്രിയാണ് കോയമ്പത്തൂരിലെ അമൃത കോളജിലെ ഗേവഷക വിദ്യാര്‍ത്ഥിനിയായ കൃഷ്ണ ആത്മഹത്യ ചെയ്തത്. കൃഷ്ണയുടെ ആത്മഹത്യ ഗൈഡായ അധ്യാപികയുടെ മാനസിക പീഡനം മൂലമാണെന്നാണ് സഹോദരി ആരോപിക്കുന്നത്.

എന്നാല്‍ മരണം നടന്നതിന് ശേഷം വീട്ടിലെത്തിയ പൊലീസിനോട് കുടുംബാംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഗൈഡിനെതിരായ പരാതി ഉന്നയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മരിച്ച കൃഷ്ണകുമാരിയുടെ സംസ്‌കാരം ഇന്ന് നടക്കും.

കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ 2016 മുതല്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് കൃഷ്ണ കുമാരി. കൃഷ്ണയുടെ സഹോദരി രാധികയാണ് അധ്യാപികയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചത്.