Kerala

ശ്രീചിത്ര ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള സൌജന്യ ചികിത്സ നിര്‍ത്തലാക്കിയതോടെ രോഗികൾ ദുരിതത്തിൽ

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള സൌജന്യ ചികിത്സ നിര്‍ത്തലാക്കിയതോടെ രോഗികൾ ദുരിതത്തിൽ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കാത്തതാണ് സൌജന്യ ചികിത്സ നിര്‍ത്താന്‍ ശ്രീചിത്ര നല്‍കുന്ന വിശദീകരണം.

ഗുരുതര രോഗങ്ങളുമായെത്തുന്ന കുട്ടികള്‍ക്ക് സൌജന്യ വിദഗ്ധ ചികിത്സയാണ് ശ്രീചിത്രയില്‍ നല്‍കിയിരുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടാണ് ഇതിനായി മാറ്റിവെച്ചത്. എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെയായിരുന്നു സൌജന് ചികിത്സ. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് 10 കോടി കുടിശിക കിട്ടാനുണ്ടെന്നാണ് സൌജന്യ ചികിത്സ നിര്‍ത്താന്‍ ശ്രീചിത്ര മുന്നോട്ടുവെക്കുന്ന വാദം. നിബന്ധന നിലവില്‍ വന്നതോടെ പലരുടെയും അടിയന്തര ശസ്ത്രക്രിയ അടക്കം അനിശ്ചിതത്തിലാണ്. രോഗികളെ ദുരിതത്തിലാക്കുന്ന തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ശ്രീചിത്രയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിമര്‍ശനം.

തീരുമാനത്തിനെതിരെ ആശുപത്രി ജീവനക്കാരുടെ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ശ്രീചിത്രയിലെത്തുന്ന രോഗികളില്‍ 40ശതമാനവും കുഞ്ഞുങ്ങളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയിരുന്ന കുട്ടികളുടെ സൗജന്യ ചികിത്സ നേരത്തെ തന്നെ ശ്രീചിത്ര അവസാനിപ്പിച്ചിരുന്നു.