India Kerala

പത്തനംതിട്ട ജ്വല്ലറി മോഷണം; മുഴുവന്‍ പ്രതികളും പിടിയില്‍

പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സേലം പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കളവ് മുതല്‍ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ വാങ്ങാനായി പത്തനംതിട്ട പൊലീസ് സേലത്തേയ്ക്ക് തിരിച്ചു.

കഴിഞ്ഞദിവസമാണ് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് നാലുകിലോ സ്വര്‍ണ്ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നത്. ജ്വല്ലറി ജീവനക്കാരനടക്കമുള്ള അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ജ്വല്ലറി ജീവനക്കാരന്‍ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു.

പത്തനംത്തിട്ട മുത്താരമ്മന്‍ കോവിലിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷ്ണ ജ്വല്ലേഴ്‌സില്‍ ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു മോഷണം. ഒരാഴ്ച്ച മുമ്പ് ജ്വല്ലറിയില്‍ ജോലിക്ക് എത്തിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്ത്വത്തില്‍ ആയിരുന്നു കവര്‍ച്ച. മുഖ്യപ്രതിയായ അക്ഷയ് പാട്ടീല്‍ നാലംഗ സംഘം തന്നെ തട്ടി കൊണ്ടുപോയി ആക്രമിക്കുകയും കോഴഞ്ചേരിയില്‍ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയുമായായിരുന്നുവെന്ന് പറഞ്ഞാണ് പൊലീസില്‍ കീഴടങ്ങിയത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ ആക്രമിച്ച ശേഷം കെട്ടിയിട്ടാണ് മോഷണ സംഘം കവര്‍ച്ച നടത്തിയത്.

സ്വര്‍ണ്ണം ബാഗിലാക്കിയ ശേഷം അക്ഷയ് പാട്ടീലും സംഘവും ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്റിനു സമീപം എത്തി. തുടര്‍ന്ന് അവിടെ കാത്ത് കിടന്ന സ്‌കോര്‍പ്പിയൊ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവറും പൊലീസിന് മൊഴി നല്‍കി.