Kerala

പാനൂർ കെ വത്സരാജ് വധക്കേസ്; ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തൻ

പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്, സജീവന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

2007 മാര്‍ച്ച് നാലിന് രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി ഇരുമ്പുവടി കൊണ്ടുതലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് പ്രതികളെ പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വത്സരാജിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ഫസൽ വധ കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട സിപിഐഎം പ്രവർത്തകരെ കുറിച്ചുള്ള ചില നിർണായകമായ വിവരങ്ങൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സുകുമാരന് കൈമാറിയത് വത്സരാജ് കുറുപ്പ് കൈ മാറിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന ആരോപണം ഉയർന്നിരുന്നു. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തർക്കത്തിൽ അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വത്സരാജനെ വധിക്കാൻ കാരണമായെന്നും ആരോപണമുയർന്നിരുന്നു.