India Kerala

പാലാരിവട്ടം മേല്‍പ്പാലം; നിർണ്ണായക രേഖകൾപിടിച്ചെടുത്തതായി വിജിലൻസ്

കൊച്ചി പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ഓഫീസിൽ നടന്ന റെയ്‌ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ്. പര്‍ച്ചേസ് രേഖകളുള്‍പ്പെടെ നിര്‍ണായകമായ നാല്‍പത് രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാവരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനന്പള്ളി നഗറിലുള്ള റീജിനല്‍ ഓഫീസിലും മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട്ടെ ഫ്ലാറ്റിലുമാണ് റെയ്ഡ് നടന്നത്. കമ്പനി എം.ഡി സുമിത് ഗോയലാണ് ആണ് കേസിലെ ഒന്നാം പ്രതി. പാലത്തിന്റെ രൂപരേഖ മാറ്റി, നിർമാണ സാമഗ്രികളിൽ കുറവ് വരുത്തിയതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണമെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന അഴിമതിയിലൂടെ നിർമാണ കമ്പനിക്ക് വൻ ലാഭമുണ്ടായെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഓഫീസിലും വീട്ടിലും നടന്ന റെയ്‌ഡിൽ നിർമാണ കരാറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചെന്നാണ് സൂചന. റോഡ്സ് ആൻസ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഉടന്‍ വിശദമായി ചോദ്യം ചെയ്യും.