India Kerala

പാലാരിവട്ടം പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍

പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണമെന്ന് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പാലം ആപകടാവസ്ഥയിലാണെന്നും പുതുക്കിപ്പണിയാനുള്ള തുക കരാറുകാരില്‍ നിന്ന് ഈടാക്കണമെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അടിമുടി അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കിയിട്ടുള്ള എഫ്.ഐ.ആര്‍ ആണ് കോടതിയില്‍ സമര്‍പ്പിരിക്കുന്നത്. പാലം നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനി എം.ഡി സുമീത്ത് ഗോയലാണ് ഒന്നാം പ്രതി. നിലവില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ അന്വേഷണം നേരിടേണ്ട 17 പേരുടെ പട്ടികയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയും കൊച്ചി മെട്രോ എം.ഡിയുമായ മുഹമ്മദ് ഹനീഷിന്റെ പേരും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പാലം നിര്‍മാണത്തിന് നിലവാരമില്ലാത്ത സിമന്റാണ് ഉപയോഗിച്ചതെന്നും ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പുറമേ പാലത്തിന്റെ രൂപകല്‍പനയിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.