India Kerala

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. നേരത്തേ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്സിന്‍റെ നടപടി. ശനിയാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുക.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഇത് മൂന്നാം തവണയാണ് വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15ന് തിരുവനന്തപുരത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഇബ്രാഹിം കുഞ്ഞിനായില്ലന്നാണ് വിവരം. വാസ്തവിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്നും വിജിലൻസ് കണ്ടെത്തി.

അന്വേഷണത്തിന്‍റെ ഭാഗമായി ഇത് വരെ ശേഖരിച്ച തെളിവകളും ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴികളും താരതമ്യം ചെയ്ത ശേഷമാണ് അടുത്ത ശനിയാഴ്ച വീണ്ടും തിരുവനന്തപുരത്ത് എത്താന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കരാറുകാരനെ സഹായിക്കാൻ പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്സ് കേസ്. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെടുത്തിയിരുന്നു. പിന്നീട് ടി.ഒ സൂരജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നത്