India Kerala

പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഒന്നാം പ്രതി സുമിത് ഗോയല്‍ സമര്പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും.

പാലാരിവട്ടം പാലം അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോൾ നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതി വിധി പറയുന്നത്. ഇന്ന് രാവിലെ പത്തേകാലോടെ ജസ്റ്റിസ് സുനില് തോമസിന്റെ ബഞചാണ് വിധി പറയുക. മന്ത്രിയുടെ നിര്ദേശമനുസരിച്ച് കരാറില് ഒപ്പിടുകയായിരുന്നുവെന്നാണ് ടി.ഓ സൂരജ് കോടതിയെ അറിയിച്ചിട്ടുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. പാലം നിർമാണത്തിനുള്ള ടെണ്ടറിൽ തിരിമറി നടത്തിയെന്നാണ് വിജിലൻസ് റിപോർട്ട്. പാലം നിർമാണത്തിലിരിക്കെ ടി.ഒ സൂരജ് മകന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്

വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിർദേശ പ്രകാരം പാലാരിവട്ടം മേൽപ്പാല നിർമാണം വേഗം പൂർത്തിയാക്കുകയായിരുന്നുവെന്നാണ് കേസ് റദ്ദാക്കണമെന്ന ഹരജിയില് കരാറുകാരനായ സുമിത് ഗോയല് വാദിക്കുന്നത്. വേണ്ടത്ര ടാറിംഗ് നടത്തിയിട്ടില്ലെന്ന ആരോപണം അംഗീകരിച്ചാലും മേൽപ്പാലത്തിന് ബലക്ഷയമില്ല. നിർമാണത്തിൽ ചതിയോ വഞ്ചനയോ ഉണ്ടായിട്ടില്ല. നിർമാണത്തിനായി മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണെന്നും ഹരജിയിൽ പറയുന്നു.