Kerala

കേരളപ്പിറവി ദിനത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഒടിടി പ്ലാറ്റ്ഫോമും സ്‌മാർട്ട് റേഷൻ കടകളും; പദ്ധതികൾ ഇപ്പോഴും കടലാസിൽ

കേരളപ്പിറവിദിനത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും പാഴ്‍വാക്കായി സർക്കാർ പദ്ധതികൾ. വൻവിശേഷണങ്ങൾ നൽകിയ സർക്കാർ ഒടിടി പ്ലാറ്റ്‍ഫോം ‘സി സ്പേസ്’ ഇപ്പോഴും ഫയലിലൊതുങ്ങുന്നു. റേഷൻകടകൾ സ്മാർട്ടാക്കാനുള്ള ഭക്ഷ്യവകുപ്പിന്റെ സ്വപ്ന പദ്ധതിയും അനന്തമായി നീളുകയാണ്.

ഇന്ത്യയിലാദ്യം, ലോകോത്തര സിനിമാസ്വാദനത്തിന് കേരളത്തിന്റെ സമ്മാനം. സാംസ്‌ക്കാരിക വകുപ്പിന് കീഴിൽ കെഎസ്എഫ്‌ഡിസി ഒരുക്കുന്ന സർക്കാർ ഒടിടി പ്ലാറ്റ്ഫോം സീ സ്‌പേസ് നവംബർ ഒന്നിനാരംഭിക്കുമെന്നായിരുന്നു അന്ന് മന്ത്രി സജി ചെറിയാന്റെ പ്രഖ്യാപനം. ആറ് മാസം പിന്നിടുമ്പോൾ കേരളത്തിന്റെ സിനിമ സ്വപ്നം ഫയലിൽ ഉറങ്ങുകയാണ്. സാങ്കേതിക പ്രവർത്തനങ്ങൾക്കായി വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ വിശദീകരണം. ട്രയൽ പോലും ആരംഭിച്ചിട്ടില്ലെന്നിരിക്കെ സർക്കാർ ഒടിടിയിൽ സിനിമ കാണണമെന്ന മോഹം സഫലമാകാൻ ഇനിയും മാസങ്ങളെടുക്കും.

റേഷൻ കടകളിൽ മിനി എടിഎമ്മും ഇ- സേവനങ്ങളും തുടങ്ങാനുള്ള പദ്ധതിയാണ് നടപ്പാവാത്ത മറ്റൊന്ന്. ആദ്യം മെയ് മാസവും
പിന്നീട് നവംബർ ആദ്യവും നടപ്പാക്കുമെന്നറിച്ച പദ്ധതി അനന്തമായി നീളുന്നു. സേവന ദാതാക്കളുമായി ചർച്ചകൾ തുടരുന്നുവെന്നാണ് ഇക്കാര്യത്തിൽ പൊതുവിതരണവകുപ്പിന്റെ വിശദീകരണം.

സീ സ്‌പേസും സ്മാർട്ട് റേഷൻ കടകളും വളരെ നീണ്ട പട്ടികയിലെ രണ്ടുദാഹരണങ്ങൾ മാത്രം. കൊട്ടിഘോഷിച്ചും ലക്ഷങ്ങൾ പൊടിപൊടിച്ചും നടത്തിയ സർക്കാർ പ്രഖ്യാപനങ്ങൾ വാക്കുകളിലൊതുങ്ങുമ്പോൾ സർക്കാർ സംവിധാനങ്ങളല്ലാതെ മറ്റാരുമല്ല കുറ്റക്കാർ.