Kerala

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

കടൽക്ഷോഭമുണ്ടായ തീരമേഖലയ്ക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഭീതിയോടെയാണ് തീരദേശ ജനത താമസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തിര മേഖലയിൽ ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നു. ഒമ്പത് തീരദേശ ജില്ലകൾ തകർന്നു. തീരമേഖലയ്ക്ക് 12000 കോടി രൂപ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചത്. 12 രൂപയുടെ പണി പോലും ചെയ്തില്ല. വിവിധ മണ്ഡലങ്ങളിൽ പദ്ധതിയുണ്ട്. അതൊന്നും എവിടേയും എത്തിയില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇടാൻ റോഡ് പണിക്കാരനെയാണ് ഏൽപ്പിച്ചതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാറി താമസിക്കാൻ കുറച്ച് പേർ തയ്യാറാവുന്നില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ വിഷയമാണ് ഉന്നയിക്കപ്പെട്ടത്. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല. അഞ്ച് വർഷം കൊണ്ട് കടലാക്രമണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണും. കേരള കടൽ തീരം പുർണ്ണമായും സംരക്ഷിക്കും. ജിയോ ട്യൂബിന്‍റെ കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ട്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. കെടുകാര്യസ്ഥതയല്ല ശംഖുമുഖത്ത് ഉണ്ടായത്. ഫലപ്രദമായ നടപടി സ്വീകരിക്കും. കേരളത്തിന്‍റെ സൈന്യമായിട്ടാണ് മത്സ്യത്തൊഴിലാളികളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.