Kerala

കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്; മൂന്ന് എംവിഐമാർ പ്രതിമാസം മൂന്നു ലക്ഷം വരെ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ്

ഓപ്പറേഷൻ ഓവർലോഡിന്റെ ഭാ​ഗമായി കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കോഴ ഇടപാട്.
തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ മൂന്ന് എം വി ഐ മാർ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവ് വിജിലൻസിന് കിട്ടി. ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഷാജൻ, അജിത് ശിവൻ, അനിൽ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും. ഇവർ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരൻ വഴിയാണ് പണം കൈമാറിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇടനിലക്കാരൻ രാജീവിന്റെ ഫോണിൽ നിന്ന് പണം കൈമാറ്റത്തിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടിക്കാനായി വിജിലൻസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിയമലംഘനം നടത്തുന്ന വാഹന ഉടമകൽക്കെതിരെ വ്യാപക നടപടിയെടുക്കുകയാണ് വിജിലൻസ് സംഘം. അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് ഇന്ന് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു.

ജി.എസ്.റ്റി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകൾ എന്നിവയിൽ വ്യാപക പരിശോധന നടത്താൻ ഉദ്ദേശിച്ചാണ് വിജിലൻസ് പുതിയ ദൗത്യവുമായെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങൾ കയറ്റി എത്തുന്നവയാണ്.

കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളിൽ പലതും ജി എസ് ടിയോ ജിയോളജി പാസുകളോ മറ്റു രേഖകളോ ഇല്ലാതെയാണ് അമിതഭാരവുമായി കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ക്വാറികളിൽ നിന്നും ഇത്തരത്തിൽ അമിതഭാരം കയറ്റി പോകുന്നുമുണ്ടെന്നാണ് വിവരം. ഇതിലൂടെ കോടി കണക്കിന് രൂപയുടെ നികുതി പണമാണ് സർക്കാരിൽ നിന്നും ഇവർ വെട്ടിക്കുന്നത്.