Kerala

ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി

ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാർത്ഥി സജീവ് ജോസഫുമായും കെ സുധാകരനുമായും ഉമ്മൻചാണ്ടി ചർച്ച നടത്തി. നിർണ്ണായക സ്ഥാനങ്ങൾ എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി. കണ്ണൂരിൽ ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. സോണി സെബാസ്റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി. അർഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മൻ ചാണ്ടി നേതാക്കൾക്ക് ഉറപ്പ് നൽകി. എ ഗ്രൂപ്പ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കെ സുധാകരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തലശേരി ബിഷപ്പ് ഹൗസിൽ വെച്ച് ഇരിക്കൂറിലെ സ്ഥാനാർത്ഥിയായ സജീവ് ജോസഫുമായും ചർച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മൻചാണ്ടി. നാളെ രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ഉമ്മൻ ചാണ്ടി വിഷയം ചർച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വിമത നീക്കങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.