Kerala

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത ഈ തീരുമാനം എടുത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായുള്ള തീരുമാനം പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന തീരുമാനം അംഗീകരിക്കാത്തതിനും അത്തരമൊരു ധാരണയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനാണ് നടപടി. യുഡിഎഫ് നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത് കണ്‍വീനര്‍ ബെന്നി ബെഹ്നാനാണ്.

കന്‍റോണ്‍മെന്‍റ് ഹൌസില്‍ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തന്നെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ കാര്യവും അതിനുള്ള കാരണവും അറിയിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയായിരുന്നു തര്‍ക്കത്തിന് ആധാരം. ആദ്യ 8 മാസം ജോസ് വിഭാഗത്തിനും ബാക്കി 6 മാസം ജോസഫ് വിഭാഗത്തിനും എന്നായിരുന്ന യുഡിഎഫ് ഉണ്ടാക്കിയ ധാരണ. ജോസ് വിഭാഗം രാജിവെക്കാതായതോടെ യുഡിഎഫ് നിരന്തര ചര്‍ച്ചകള്‍ നടത്തി ഒടുവില്‍ ജോസ് വിഭാഗം രാജിവെക്കണമെന്ന് ഔദ്യോഗികമായി തീരുമാനം പരസ്യപ്പെടുത്തി. എന്നിട്ടും രാജിക്കില്ലെന്ന നിലപാടാണ് യുഡിഎഫിനെ പ്രകോപിപ്പിച്ചത്.

ഇന്നലെ തിരുവനന്തപുരത്ത് കന്‍റോണ്‍മെന്‍റ് ഹൌസില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹ്നാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മറ്റു യുഡിഎഫ് നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയും ഫോണ്‍ വഴിയും ആശയ വിനിമയം നടത്തിയാണ് തീരുമാനമെടുത്തത്.

മുന്നണിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ചര്‍ച്ചക്കുള്ള സാധ്യതകള്‍ അടക്കേണ്ട എന്നായിരുന്നു നേരത്തെ തന്നെ നേതാക്കളുടെ ധാരണ. ജോസ് കെ മാണിയുടെ നിലപാടും സാഹചര്യവുമനുസരിച്ചാകും ചര്‍ച്ച നടക്കുക. യുഡിഎഫ് തീരുമാനത്തിന് ശേഷമേ ഇനി ചര്‍ച്ചയുള്ളൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ.എം മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങളാണ് ഇപ്പോള്‍ ജോസ് വിഭാഗത്തിന്‍റ പുറത്താക്കലില്‍ എത്തിനില്‍ക്കുന്നത്.

ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കെ എം മാണി സാറിന്‍റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ചയാളാണ് കെ എം മാണിയെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിന്‍റേത് നീതിപൂര്‍വ്വമായ തീരുമാനമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം 8 മാസം ജോസ് വിഭാഗത്തിനും 6 മാസം ജോസഫ് വിഭാഗത്തിനുമെന്നായിരുന്നു ധാരണ. അങ്ങനെയൊരു ധാരണയുണ്ടെന്ന് പോലും അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറാവുന്നില്ല. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് യുഡിഎഫില്‍ തുടരാനാവില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.