Kerala

ഉമ്മൻചാണ്ടിക്ക് ഇന്ന് 77-ാം ജന്മദിനം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അൻപതാം വാർഷികത്തിലും പതിവുപോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി പ്രവാസി മലയാളികൾ ഉമ്മൻ ചാണ്ടിക്ക് ഓൺലൈനിൽ ആദരമൊരുക്കും

പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1970 മുതൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ ചാണ്ടി, തൊഴിൽ, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. മുഖ്യമന്ത്രി പദവിയിൽ നടത്തിയ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഡിഎഫ് കൺവീനർ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്. ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻചാണ്ടി നടത്തിവന്ന പരാതി പരിഹാരമാണ് പിന്നീട് ജനസമ്പർക്ക പരിപാടിയായി രൂപം മാറിയത്. നിയമസഭയിൽ അൻപത് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ്, പതിവുപോലെ ആഘോഷങ്ങളില്ലാതെ എഴുപത്തിയേഴാം ജന്മദിനവും എത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഓൺലൈനിൽ ഉമ്മൻചാണ്ടിക്ക് ആദരം അർപ്പിക്കും

ഗ്ലോബൽ മലയാളികളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.