Kerala

ഒമിക്രോൺ വ്യാപനം; പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം: ആരോഗ്യമന്ത്രി

ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാൻ കർശന ജാഗ്രത വേണം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം. കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്നതിൽ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാക്സിനേഷൻ സ്‌പെഷ്യൽ ഡ്രൈവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാളെ അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ എത്തുമെന്ന് മന്ത്രി അറിയിച്ചു. 15 നും 18 നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കുട്ടിളുടെ രജിസ്ട്രേഷന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ തേടിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്‌കൂളുകളുടെ സഹായം കൂടി തേടും. കുട്ടികൾക്കായി പ്രത്യേക വാകിസ്‌നേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.