Kerala

‘ആദിവാസിയെന്ന് വിളിക്കില്ല’; മനുഷ്യാവകാശ കമ്മീഷനെ നിലപാടറിയിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ കത്തിടപാടുകളിലും രേഖകളിലും ആദിവാസി എന്ന പദം ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഗോത്ര ജനതയെ ആദിവാസികള്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അങ്ങനെ വിളിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങള്‍ ഭരണഘടനാ വിരുദ്ധമായതിനാല്‍ അത്തരം പദങ്ങള്‍ക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗം എന്നീ പദങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

ആദിവാസി എന്ന പദം സാധാരണയായി പൊതുജനങ്ങളും പത്ര മാധ്യമങ്ങളും മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.