Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;
പ്രതിഷേധവുമായി ജീവനക്കാർ

വിഷുവിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രത്യക്ഷ സമരത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു.

ഡീസൽ വില വർദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും വകുപ്പ് മന്ത്രിയും പറയുന്നു. പ്രതിദിനം കളക്ഷനായി ലഭിക്കുന്ന ആറരക്കോടി രൂപയിൽ 75 ശതമാനവും ഡീലസിന് വേണ്ടി ഉപയോ​ഗിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ശമ്പളം നൽകാനുള്ള 75 കോടി ആവശ്യപ്പെട്ടപ്പോഴാണ് ധനവകുപ്പ് 30 കോടി അനുവദിച്ചത്. ഈ തുക കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ശമ്പളം നൽകാൻ പോലും തികയില്ല. ഇക്കാര്യത്തിൽ ഭരണകക്ഷി യൂണിയനുകൾക്ക് പോലും സമരത്തിനിറങ്ങേണ്ടി വരുന്നത് സർക്കാരിന് തിരിച്ചടിയാണ്.