HEAD LINES Kerala

രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്‌ണേഴ്‌സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ( no mystery in rahul n kutty death says police )

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടർന്ന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം മൊഴി നൽകി. രാഹുലിനെ ആത്മഹത്യയിലേക്ക് നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.

ശനിയാഴ്ച രാവിലെയാണ് രാഹുൽ എൻ കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്‌ളോഗർ എന്ന നിലയിൽ രാഹുലിനെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ. പുതു രുചികൾ പരീക്ഷിക്കാനും അവ പരിചയപ്പെടുത്താനുമുള്ള രാഹുലിന്റെ ആവേശമാണ് മലയാളികളെ രാഹുലിന്റെ വിഡിയോകളിലേക്ക് അടുപ്പിച്ചത്. മിതഭാഷിയായ വ്ളോഗർ. പൊടിപ്പും തൊങ്ങലുകളമില്ലാതെ ഭക്ഷണത്തെ കുറിച്ച് കേൾക്കുന്ന വ്യക്തിയെ കൊതിപ്പിച്ചുകൊണ്ടുള്ള അവതരണം. രാഹുലിനെ ഇഷ്ടപ്പെടാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളായിരുന്നു. പുരുഷന്മാരിലെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ തുറന്നിടുകയാണ് രാഹുലിന്റെ മരണവാർത്ത.