India Kerala

ഇന്ന് മുതല്‍ പിഴ: പിഴ ഈടാക്കിയാല്‍ കടകള്‍ അടക്കുമെന്ന് വ്യാപാരികള്‍

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ ഇന്ന് മുതല്‍ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. 10,000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക. ബദല്‍ മാര്‍ഗം ഒരുക്കാതെ നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ആദ്യ രണ്ടാഴ്ചയിലെ ബോധവത്കരണത്തിന് ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25,000വും 50,000വുമായി പിഴ ഉയരും. തുടര്‍ച്ചയായി പിഴ ഈടാക്കിയശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും.

വ്യാപാര സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധനകളും ഇന്ന് മുതല്‍ കര്‍ശനമാകും. കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ വ്യാപാരികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ബദല്‍ മാര്‍ഗം ഒരുക്കാതെയുള്ള നിരോധനം അംഗീകരിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. പിഴ ഈടാക്കിയാല്‍ കടകള്‍ അടച്ചു പ്രതിഷേധിക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.