India Kerala

തൊഴിലാളികളുടെ സുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ല: തൊഴിൽ മന്ത്രി


തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും അതിൽ അലംഭാവം അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില വൻകിട കെട്ടിട നിർമാണ സൈറ്റുകളിൽ തൊഴിലാളികളുടെ ജീവന് തന്നെ ഹാനികരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫിസർമാർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സംസ്ഥാനതല ഉദ്യോഗസ്ഥ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികൾക്ക് ആനുകൂല്യം നൽകാത്തതും നിയമലംഘനം പരിഹരിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും, മറിച്ചുള്ള ചില പ്രവണതകൾ ഉദ്യോഗസ്ഥരിൽ കാണുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണെന്നും അത്തരക്കാർക്കെതിരെ നടപടികളുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരമുള്ള അപേക്ഷകളിലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണം. വിവിധ രജിസ്‌ട്രേഷൻ, റിന്യൂവൽ നടപടികൾ നൂറു ശതമാനം കൈവരിക്കുന്നതിന് കൂടുതൽ ഊർജ്ജിതമായി പ്രവർത്തിക്കേണ്ടതുണ്ട്. അസി. ലേബർ ഓഫീസർ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ, ശുചിത്വ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഫയൽ തീർപ്പാക്കൽ, ഇ ഓഫീസ് വൽക്കരണം, പഞ്ചിംഗ് ഏർപ്പെടുത്തൽ, കേസുകളുടെ തീർപ്പാക്കൽ തുടങ്ങി വകുപ്പിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും ഓണത്തിന് മുന്നോടിയായി ബോണസ്, അലവൻസ്, മറ്റ് ആനൂകൂല്യങ്ങളുടെ വിതരണം എന്നീ കാര്യങ്ങളിൽ ഊർജ്ജിത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.