Kerala

നിപ വ്യാപനം; വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു

കേരളത്തിലെ നിപ വ്യാപനത്തെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. (nipah karnataka tamilnadu wayanad)

നിപ പ്രതിരോധ ക്രമീകരണങ്ങൾക്കായി മന്ത്രി എകെ ശശിധരൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റിൽ യോഗം നടക്കും. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത വേണമെന്ന് വയനാട് ഡിഎംഒ അറിയിച്ചു. നിലവിൽ ജില്ലയിൽ ആരും സമ്പർക്ക പട്ടികയിൽ ഇല്ല. മുൻകരുതൽ എന്ന നിലയിൽ പൊതു പരിപാടികളിലും ചടങ്ങുകളിലും മാസ്ക് ധരിക്കണം. ആശുപത്രി രോഗി സന്ദർശനങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെ.എം.എസ്.സി.എല്ലിന് ആരോഗ്യ മന്ത്രി നിർദേശം നൽകി.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. സർവകക്ഷിയോഗവും, ജനപ്രതിനിധികളുടെ യോഗവും കളക്ടറേറ്റിൽ ചേരുന്നുണ്ട്.

ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ സന്ദർശനം നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 11 സാമ്പിളുകൾ നെഗറ്റീവായത് ആശ്വാസമാണ്. ഇന്നലെ അയച്ച 30 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.