Kerala

സംസ്ഥാനത്ത് രാത്രി നിയന്ത്രണം തത്കാലം തുടരില്ല

ഒമിക്രോൺ വ്യാപന ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണം തത്കാലം തുടരില്ല. നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തും. കേസുകൾ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. (night restrictions continue kerala)

സംസ്ഥാനത്ത് ഇന്ന് 2802 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,957 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,01,682 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3275 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 149 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 19,021 കൊവിഡ് കേസുകളിൽ, 10.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 66 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,113 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2595 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2606 പേർ രോഗമുക്തി നേടി. 19,021 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,84,587 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.