Kerala

മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ല, സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്: ഹൈക്കോടതി

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. മദ്യവിൽപ്പനശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. പുതിയ മദ്യവിൽപ്പന ശാലകൾ തുടങ്ങുന്നതിനെതിരെ വി എം സുധീരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി.

സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യപിക്കരുതെന്ന് കോടതി പറയില്ല, അങ്ങനെ ചെയ്താൽ ആളുകൾ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകൾക്ക് മുന്നിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വിഎം സുധീരൻ ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത ഉണ്ടാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്തു മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സർക്കാർ കോടതി നിർദ്ദേശത്തിന്റെ മറവിൽ 175 പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു.