Kerala

എളംകുളത്തെ കൊലപാതകം; കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു

എളംകുളത്ത് കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി എന്ന് സ്ഥിരീകരിച്ചു. നേപ്പാൾ സ്വദേശി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന ഉണ്ടായിരുന്ന റാം ബഹദൂർനായി തെരച്ചിൽ തുടരുന്നു

ഇവരുടെ കൂടെ താമസിച്ചിരുന്ന റാം ബഹദൂർ നേപ്പാൾ സ്വദേശിയാണെന്ന് കണ്ടെത്തിയെങ്കിലും നേപ്പാളിൽ എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ മൂന്നു മണിയോടെ ലക്ഷ്മി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിൽനിന്ന് വ്യക്തമാകുന്നത്. അന്നു രാത്രി തന്നെ റാം ബഹദൂര്‍ സ്ഥലംവിട്ടു. മൃതദേഹം അഴുകിയാലും ദുർഗന്ധം പുറത്തുവരുന്നത് തടയാൻ ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് പുതപ്പിലും കമ്പിളിയിലുമായി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

കൊലപാതക വിവരം മറച്ചുവയ്ക്കുന്നതിനപ്പുറം രാജ്യം വിടാനുള്ള സമയം ഉറപ്പാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ തിരിച്ചറിയല്‍ രേഖകളുമടക്കമാണ് ഇയാൾ കടന്നത്. ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിച്ച് പകരം മറ്റൊരു നമ്പറാണ് ഉപയോഗിച്ചിരുന്നത്. റാം ബഹദൂര്‍ എന്ന പേരു പോലും വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.

പത്തു വര്‍ഷത്തിലേറെയായി ഇയാള്‍ കൊച്ചിയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയിലെ വിഗ് നിര്‍മിച്ച് നല്‍കുന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന ഇയാള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഗ് നിര്‍മാണം സ്വന്തമായി ആരംഭിച്ചു. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കളമശേരി മെഡികൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.