India Kerala

നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. 140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ വിവാദങ്ങൾക്കും ചൂടെറി. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ വിവാദം റോക്കറ്റ് പോലെ കുതിച്ചു.

മന്ത്രിമാർ പരാതി നേരിട്ടു കേൾക്കുന്നില്ലെന്നും പരിഹാരം കാണുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷ യുവജന സംഘടനകളും നേർക്കുനേർ വന്നതോടെ നവ കേരള സദസ്സിന്റെ റൂട്ട് പൂർണമായും വിവാദങ്ങളിലേക്ക് മാറി. പ്രതിഷേധക്കാർക്കെതിരായ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തതോടെ അന്തരീക്ഷം കലുഷിതമായി.

വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ കെട്ടിടനില്ലെന്ന് ചുരുക്കം. തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭയുടെ പര്യടനം.