India Kerala

വായ്പ തിരിച്ചടവില്‍ തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു

വായ്പ തിരിച്ചടവിനെച്ചൊല്ലിയുള തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വി. ജെ ജോസ് കുഴഞ്ഞുവീണ് മരിച്ചു. വാഹന വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അധികൃതരുമായുളള തര്‍ക്കത്തിനിടെയാണ് പിതാവിന് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടതെന്ന് മകന്‍ ജോയല്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ ജോസ് ഇന്ന് രാവിലെയാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. മകന്റെ വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കില്‍ നിന്നുമെത്തിയ ആളുകളുമായി ഉണ്ടായ തകര്‍ക്കത്തെത്തുടര്‍ന്നാണ് ജോസ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബാങ്ക് നിയോഗിച്ച സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയുമായിരുന്നു എന്നാണ് ആരോപണം. തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും ജോയല്‍ ആരോപിക്കുന്നുണ്ട്.

ജോയലിന്റെ വിവാഹം ആഗസ്റ്റ് 15ന് നടക്കാനിരിക്കെയാണ് ജോസിന്റെ മരണം സംഭവിച്ചത്. മകന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്താനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം. ജോസിനെ പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസ് പെരിയാര്‍ സംരക്ഷണത്തിനായി റിവര്‍കീപ്പര്‍ ആയി ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാളെ രാവിലെ സംസ്കരിക്കും.