Kerala

പണിമുടക്ക് രണ്ടാംദിനം; കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് നിര്‍ദേശം. 11 മണിക്കുള്ളില്‍ ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം അറിയിക്കണമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നും പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളം ബിപിസിഎല്ലിന് മുന്നില്‍ തൊഴിലാളികളുടെ വാഹനം സമരക്കാര്‍ തടഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസും തടഞ്ഞു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് ബസ് കടത്തിവിട്ടത്. പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. പ്രാവച്ചമ്പലത്തും സമരാനുകൂലികള്‍ വാഹനങ്ങളെ തടയുന്നുണ്ട്.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തുന്നത്.

അതിനിടെ സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്ക് പോകുബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.