Kerala

വൈവിധ്യങ്ങളാൽ സമ്പന്നമായ നാട്; മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി

കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച് പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ദളിതർക്ക് ആദിവാസികൾക്ക് അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതാവശ്യം കണക്കിലെടുത്താണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തിൽ 2 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചു.
ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ദരിദ്രർക്ക്, 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. അതിന് 3000 കോടി ചെലവഴിച്ചു. മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുന്നു. ആധുനിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേരളത്തിൽ ഒരു ലക്ഷം കോടി ചെലവഴിച്ചു. കേരളത്തിന് അഭൂതപൂർണമായ പിന്തുണയാണ് കേന്ദ്രം നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

അതിവേഗ ഇൻ്റർനെറ്റ് സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇടത്തരം കൃഷിക്കാർക്കും, മത്സ്യ തൊഴിലാളികളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നു. ബിജെപിയുടേത് ഇരട്ട എൻജിൻ സർക്കാരാണ്. രാജ്യത്ത് ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു.
കേരളത്തിലും ഇത് വരേണ്ടതാണ്.

മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തു. അതിന് കേന്ദ്രം ആറായിരം കോടി രൂപ അധികമായി ചെലവഴിച്ചു. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് സത്യസന്ധമായും ജനക്ഷേമത്തിനും വേണ്ടിയാണ്. വികസനത്തിന്‌ തടസം അഴിമതിയാണ്.അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുന്നു.അവരെ രക്ഷിക്കാൻ ചിലർ രംഗത്ത് വരുന്നു. കേരളത്തിന്‌ നൽകിയ പദ്ധതികൾ മോദി എണ്ണിപ്പറഞ്ഞു .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മോദിക്ക് ഓണക്കോടി സമ്മാനിച്ചു.