India Kerala

”നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ’ വിഷം നല്‍കിയ ശേഷം ജോളി വിളിച്ച്‌ കരഞ്ഞുപറഞ്ഞു

പയ്യോളി: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്.

ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാല്‍, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ വിഷാംശം ശരീരത്തില്‍ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്നു പറഞ്ഞിരുന്നതായി ജയശ്രീ ഓര്‍ക്കുന്നു.

കുഞ്ഞ് വിഷമേറ്റ് ബോധമില്ലാതെ വീണ രണ്ടുതവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്. കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു അത്. ഇതിലൊരിക്കല്‍ ”നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ” എന്ന് ജോളി വിളിച്ചുകരയുകയും ചെയ്തിരുന്നു.

എന്‍.ഐ.ടി. അധ്യാപികയെന്ന നിലയില്‍ സ്ഥാപിച്ചെടുത്ത ബന്ധമാണ് ജോളിക്ക് ജയശ്രീയുമായി ഉണ്ടായിരുന്നത്. കൂടെക്കൂടെയുള്ള കൂടിക്കാഴ്ചകള്‍ വീട്ടില്‍ പോകുന്നതിലേക്കും മകളെ പരിചരിക്കുന്നതിലേക്കും വളര്‍ന്നു. രണ്ടുതവണ കുട്ടി തളര്‍ന്നുവീഴുമ്ബോഴും ജോളി വീട്ടിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടിയെ ഒരുതവണ മെഡിക്കല്‍ കോളേജിലും ഒരുതവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണു കൊണ്ടുപോയത്. രണ്ടിടത്തുനിന്നും ചികിത്സാരേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന കുഞ്ഞായതിനാല്‍ കുട്ടിയെ ശ്രദ്ധിക്കാന്‍മാത്രം മറ്റാരെങ്കിലുമുണ്ടാവും. അങ്ങനെയാണ് ജോളിയുടെ സാന്നിധ്യം അവിടെയുണ്ടാകുന്നത്. ജോളിയുടെ പെരുമാറ്റത്തില്‍ ജയശ്രീക്കോ വീട്ടിലുള്ള മറ്റുള്ളവര്‍ക്കോ പോലീസ് പറയുന്നതുവരെ സംശയം തോന്നിയിരുന്നില്ല. ഇതാണ് രണ്ടാമതും കുറ്റംചെയ്യാനുള്ള ധൈര്യം ജോളിക്കു നല്‍കിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ജയശ്രീക്കൊപ്പം ജോളിയുമുണ്ടായിരുന്നു.