Kerala

ആരൊക്കെയോ പിന്നിൽ പ്രവർത്തിച്ചു; കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണം

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിട്ടുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് നമ്പി നാരായണൻ. കുറ്റക്കാരെ സിബിഐ കണ്ടുപിടിക്കണമെന്ന് നമ്പി നാരായണൻ ആവശ്യപ്പെട്ടു. ഗൂഢാലോനയിൽ ആരൊക്കെയോ പ്രവർത്തിച്ചിട്ടുണ്ട്. ഒരാളാണോ ഒരു വിഭാഗം ആളുകളാണോ എന്ന് തനിക്കറിയില്ല. കുറ്റം ചെയ്തവർ നിയമത്തിന് മുന്നിൽ വരണം. സിബിഐ അന്വേഷണം നേരത്തേ ആവശ്യപ്പെട്ടതാണെന്നും നമ്പി നാരായണൻ പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയത് ആരാണെന്ന് സിബിഐ കണ്ടെത്തണം. ഇത് സംബന്ധിച്ച് മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഡി. കെ ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ.