Kerala

‘സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ല’; കോടതിക്കെതിരെ എം വി ജയരാജന്‍

സമരം തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജാവിന്റെ ശബ്ദമെന്നും സിപിഐഎം നേതാവ് ആഞ്ഞടിച്ചു.

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവിച്ചിരുന്നു. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആഞ്ഞടിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.