India Kerala

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

പന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാറായിട്ടില്ലെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ തള്ളി. കേരളത്തില്‍ ഭരണം മാത്രമേ പിണറായി വിജയന്റെ കയ്യിൽ ഉള്ളൂവെന്നും ഭരണകൂടം മുഖ്യമന്ത്രിയുടെ കയ്യിൽ അല്ലെന്നുമാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. പിടിയിലായവര്‍ മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും രംഗത്ത് വന്നു.

അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നതേയുള്ളൂവെന്നും, കുട്ടികളായ അവർക്ക് എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നുമുള്ള കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരുത്തുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് കേന്ദ്ര കമ്മിറ്റി അംഗമായ എം.വി ഗോവിന്ദൻ. ബന്ധത്തിന്റെ ആഴവും പരപ്പും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തലവനായ മുഖ്യമന്ത്രിക്ക്, പൊലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങളിൽ ഇടപെടുനാള്ള പരിമിതിയുണ്ടെന്നാണ് എം വി ഗോവിന്ദന്റെ വാദം.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന മുൻ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പി. ജയരാജന്‍ വ്യക്തമാക്കി.സി.പി.എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു

കേസില്‍ പി. മോഹനന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രി വ്യകതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പി. മോഹനന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി വിജയന്‍ അംഗീകരിക്കുന്നുണ്ടോയെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്നും ചെന്നിത്തല ചോദിച്ചു. കേസ് സംബന്ധിച്ച് സി.പി.എം നേതാക്കൾ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടി നിലപാട്. ഡി.ജി.പിയുടെ താളത്തിനൊത്തു തുള്ളുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഡി.ജി.പി ഏൽപ്പിക്കണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.