Kerala

മുട്ടിൽ മരം മുറി; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യം

മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ബത്തേരി കോടതിയാണ് അഗസ്റ്റിൻ സഹോദരന്മാർക്കും ഡ്രൈവർ വിനീഷിനും ജാമ്യം അനുവദിച്ചത്. വനം വകുപ്പ് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയൂ. റിമാൻഡിൽ 60 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ( muttil wood robbery culprits bail )

അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡെൈിവസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലമാറ്റിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിൾ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ ബാക്കിനിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നൽകിയിട്ടുമില്ല.

അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ റിമാൻഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപുത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാൽ സെക്ഷൻ 167 പ്രകാരം പ്രതികൾ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും.

മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്.