Kerala

തമ്പാനൂർ ഹോട്ടൽ മുറിയിലെ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഇന്ന് തെളിവെടുപ്പ്

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

പ്രവീൺ പെട്ടെന്നുള്ള പ്രകോപനത്തിൽ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളുന്നു. നഗരത്തിലെ ആഭരണശാലയിൽ ജോലി ചെയ്യുമ്പോൾ പരിചയത്തിലായ ഇരുവരും അടുപ്പത്തിലായി. അടുപ്പം പ്രവീണിന്റെ ഭാര്യ അറിയുകയും പ്രശ്നമാവുകയും ചെയ്തു. ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീൺ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയിൽ നിന്ന് പ്രവീൺ തന്നെയാണ് ഗായത്രി നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലിൽ മുറിയെടുത്തു. ഒടുവിൽ പ്രവീൺ മുൻകൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ശേഷം മുറി പൂട്ടി കൊല്ലത്തേക്ക് രക്ഷപെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതിനാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീൺ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. ഗായത്രിയുമായി പ്രവീണിനുള്ള ബന്ധം ഭാര്യ അറിയുകയും ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് പ്രവീണിനെ ജോലിയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.