India Kerala

തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും

മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്മനാടായ ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കുമായി എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്.

എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തും വിദേശത്തും വിവിധ ആശുപത്രികളില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇതിനിടെ ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.

തോമസ് ചാണ്ടി പിണറായി മന്ത്രിസഭയില്‍ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് പദവി രാജിവച്ച അദ്ദേഹം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി. നിയമസഭയിലെ ഏറ്റവും സമ്ബന്നനായ എംഎല്‍എ എന്ന വിശേഷണവും തോമസ് ചാണ്ടിക്ക് സ്വന്തമായിരുന്നു. വിദേശത്തും സ്വദേശത്തുമായി അദ്ദേഹത്തിന് നിരവധി സ്ഥാപനങ്ങളുണ്ട്. കുവൈറ്റ് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസിലേറെയും.